വാഷിംഗ്ടൺ: യുക്രെയ്‌നെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നീതീകരിക്കാനാകാത്ത ആക്രമണമെന്ന് ബൈഡൻ അപലപിച്ചു. ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ജീവഹാനിയ്‌ക്കും നാശത്തിനും ഉത്തരവാദി റഷ്യ മാത്രമാണ്. യുഎസും അതിന്റെ സഖ്യകക്ഷികളും യുക്രെയ്‌നൊപ്പമുണ്ട്. ഇതിനുള്ള മറുപടി ലോകം റഷ്യയ്‌ക്ക് നൽകുമെന്നും ബൈഡൻ പറഞ്ഞു.
ലോകരാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കും. റഷ്യയുടെ ന്യായരഹിതമായ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പമാണ് എല്ലാവരുടേയും പ്രാർത്ഥന. പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ മുൻകൂട്ടി നിശ്ചയിച്ച യുദ്ധം തെരഞ്ഞെടുത്തു. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.
പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നും യുക്രെയ്ൻ സൈന്യത്തോടെ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ ആവശ്യപ്പെട്ടിട്ടിണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‌നെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. യുക്രെയ്‌നിൽ സൈനിക നടപടി അനിവാര്യമാണ്. റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ പറഞ്ഞിരുന്നു.
Comments