ലക്‌നൗ: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ ടി20 ഇന്ന് ലക്‌നൗവിൽ നടക്കും. വെസ്റ്റിന്റീസിനെ ടി20യിലും ഏകദിനത്തിലും കെട്ടു കെട്ടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇറങ്ങുന്നത്. വിൻഡീസിനെതിരെ പരമ്പരയിലെ താരമായി മാറിയ സൂര്യകുമാർ യാദവിന് പരിക്കേറ്റതോടെ സഞ്ജു സാംസൺ ഇന്ന് കളത്തിലിറങ്ങുമെന്നാണ് സൂചന. പരിക്കുമൂലം ദീപക് ചാഹറും ടീമിലില്ല.
രോഹിത് ശർമ്മയുടെ സമ്പൂർണ്ണ നേതൃത്വത്തിലെ രണ്ടാമത്തെ പരമ്പരയാണ് ഈ സീസണിൽ ഇന്ത്യയിൽ അരങ്ങേറുന്നത്. പരമ്പരയിൽ വിരാട് കോഹ് ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടീമിൽ ബാറ്റ്‌സ്മാന്മാരായി രോഹിതിനൊപ്പം ഋതുരാജ് ഗെയ്ക്വാദ്, ഇഷൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ദീപക് ഹൂഡ, വെങ്കടേഷ് അയ്യർ എന്നിവരാണ്. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ പരിക്കുമാറി തിരികെ എത്തുന്നു എന്നതും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു.
ഇന്ത്യക്കെതിരെ സ്പിൻകരുത്തിൽ പിടിച്ചുനിൽക്കാനാണ് ശ്രീലങ്ക തന്ത്രം മെനയുന്നത്. ഐസൊലേഷനിലായതിനാൽ മികച്ച സ്പിന്നറായ വാനിന്ദു ഹസരങ്ക ഇന്ന് ഇറങ്ങുന്നില്ല. ധനുഷിക ഗുണതിലക, പാതും നിസ്സാംഗ, ചരിത് അസാലങ്ക, ജനിത് ലിയനാഗേ, ദിനേശ് ചാന്ദിമാൽ, ദാസുൻ ശനാക, ചാമിക കരുണ രത്‌നെ, ദുഷ്മാന്ത ചമീര, ജെഫ്രി വാൻഡേർസേ, ബിനുര ഫെർണാണ്ടോ, പ്രവീൺ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയ്‌ക്കായി ഇറങ്ങുന്നത്.
Comments