കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള ആഭ്യന്തര കലഹം യുദ്ധത്തിലേക്ക് വഴി മാറിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ലോകം മുഴുവനും. യുദ്ധത്തിൽ ഏത് ചേരിയിൽ നിൽക്കണമെന്നുള്ള നിലപാട് എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലോകരാജ്യങ്ങൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ചൈന പോലുള്ള രാജ്യങ്ങൾ റഷ്യയുടെ നയത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
വ്യോമതാവളങ്ങളും അതിർത്തികളെല്ലാം അടച്ച സാഹചര്യത്തിൽ യുദ്ധമുഖത്ത് പെട്ടിരിക്കുകയാണ് ജനങ്ങൾ. യുദ്ധം നേതാക്കൻമാർ തമ്മിലാണെന്നും തങ്ങൾക്ക് വേണ്ടത് സമാധാനപൂർണമായ സുരക്ഷിത്വമുള്ള ജീവിത സാഹചര്യമാണെന്നും ഉറക്കെ പറയുകയാണ് യുക്രെയ്ൻ ജനത.
രക്തം കട്ട പിടിക്കുന്ന തണുപ്പിലും സമാധാനത്തിനും വിനാശകാരിയായ യുദ്ധം ഒഴിവാക്കാനും വേണ്ടി യുദ്ധ മുഖത്ത് നിന്ന് പ്രാർത്ഥിക്കുകയാണ് യുക്രെയ്ൻ പൗരന്മാർ. ലോകസമാധാനത്തിന് വേണ്ടി മഞ്ഞ് പുതച്ച നിലത്തിരുന്ന് പ്രാർത്ഥിക്കുന്ന യുക്രെയ്ൻ പൗരന്മാരുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇന്ന് പുലർച്ചെ വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധം മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ നൂറുകണക്കിന് ജീവനുകളാണ് അപഹരിച്ചത്.കോടികളുടെ നഷ്ടം മാത്രമല്ല ഇരു രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ജീവിതത്തിനുമാണ് മങ്ങലേൽപ്പിച്ചത്.
ഏതൊരു യുദ്ധത്തിന്റെയും അനന്തരഫലം രക്തം ചീന്തലും അഭയാർത്ഥികളും അനാഥ ശവങ്ങളും ആണെന്നതിന്റെ തെളിവുകൾ ഒരുപാടുണ്ടായിട്ടും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ യുക്രെയ്ന് മേൽ റഷ്യ ഉണ്ടാക്കുന്ന പ്രതിസന്ധികളെ ലോകത്തിന് ന്യായീകരിക്കാനാവില്ല.
Comments