ടെഹ്റാൻ : ഇറാനിൽ വധശിക്ഷയിൽ നിന്നും രക്ഷപെട്ടതിൽ അമിതമായി സന്തോഷിച്ചയാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ദക്ഷിണ ഇറാൻ സ്വദേശി അക്ബറാണ് മരിച്ചത്. 18 വർഷങ്ങൾക്ക് മുൻപുണ്ടായ കൊലക്കേസിലാണ് അക്ബർ തലനാരിഴയ്‌ക്ക് വധശിക്ഷയിൽ നിന്നും രക്ഷപെട്ടത്.
37ാം വയസിലാണ് അക്ബർ പ്രദേശവാസിയായ ഒരാളെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂന്ന് സുഹൃത്തുക്കളും കൃത്യത്തിന് സഹായിച്ചിരുന്നു. തുടർന്ന് നാല് പേരെയും അറസ്റ്റ് ചെയ്ത് പോലീസ് ജയിലിൽ അടച്ചു. വിചാരണ വേളയിൽ അക്ബറിനെതിരെ ശക്തമായ തെളിവുകളാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് അക്ബറിനും ദാവൂദ് എന്ന മറ്റൊരു സുഹൃത്തിനും വധ ശിക്ഷയും, മറ്റുള്ള രണ്ട് പേർക്ക് ജീവപര്യന്തവും കോടതി ശിക്ഷ വിധിച്ചു.
ശിക്ഷ വിധിച്ചതോടെ മരണ ഭീതിയിലാണ് പിന്നീടുള്ള ദിനങ്ങൾ അക്ബർ തള്ളി നീക്കിയിരുന്നത്. നിരവധി തവണ മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് അക്ബറിന്റെ കുടുംബം കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. ദിവസം ചെയ്യുന്തോറും അക്ബറിന്റെ ആരോഗ്യനിലയും വഷളായി. തുടർന്ന് അപേക്ഷയുമായി പോലീസുകാർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. അവർ മാപ്പ് നൽകിയതോടെയാണ് അക്ബറിന്റെ വധശിക്ഷ ഒഴിവായത്.
ജയിലിൽ തിരിച്ചെത്തിയ പോലീസുകാർ മാപ്പ് തന്ന വിവരം അക്ബറിനെ അറിയിച്ചു. അമിതമായി സന്തോഷിച്ച അദ്ദേഹം പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Comments