കിഴക്കമ്പലം: സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നേതാക്കൾ വീട്ടിലെത്തി ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചത്. ദീപുവിന്റെ മരണത്തിൽ നിന്ന് ഇതുവരെ മുക്തമാകാത്ത അച്ഛനും അമ്മയും പലപ്പോഴും നിലവിളിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്.
പട്ടികജാതി വിഭാഗത്തിൽ പെട്ട പാവപ്പെട്ട ഒരു ചെറുപ്പക്കാരൻ സിപിഎം ക്രിമിനലുകളാൽ കൊല്ലപ്പെട്ടിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് കുടുംബത്തോട് കാണിച്ചതെന്ന് പിന്നീട് മാദ്ധ്യമപ്രവർത്തകരെ കണ്ട കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറോ പട്ടികജാതി കമ്മീഷന്റെ ഭാഗത്ത് നിന്നോ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരാൾ പോലും തിരിഞ്ഞുനോക്കിയിട്ടില്ല. സംസ്ഥാന പട്ടികജാതി കമ്മീഷൻ നോക്കുകുത്തിയെപ്പോലെയാണ് പെരുമാറിയത്. വിഷയം ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേസ് അട്ടിമറിക്കാനുളള വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. സർക്കാരിന് കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നൽകണമെന്ന് ഒരു താൽപര്യവുമില്ല. ദീപു മറ്റ് കാരണങ്ങൾ കൊണ്ടാണ് മരിച്ചതെന്ന് വരെ പ്രചരിപ്പിച്ചു കഴിഞ്ഞു. നികൃഷ്ടമായ നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്. നീതി ലഭിക്കുമെന്ന പ്രതീക്ഷ കുടുംബത്തിനെന്നല്ല, ഈ നാട്ടിൽ ആർക്കുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിപിഎം നടത്തിയ അതിദാരുണമായ കൊലപാതകമാണ് ഇത്. പക്ഷെ ഇതിനെ ചെറുതാക്കി കാണിക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. സംസ്ഥാനത്ത് ദളിത്, പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും പാവപ്പെട്ടവരും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പട്ടികജാതിക്കാരയ യുവാക്കളെ മതമൗലിക വാദികൾ സിപിഎം സഹായത്തോടെ കൊലപ്പെടുത്തുകയാണ്.
നിയമസഭയിൽ രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞെങ്കിലും മുഖ്യമന്ത്രി പച്ചക്കളളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൂർണമായി രാഷ്‌ട്രീയ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുളളവർ കൊലപാതകത്തിന് നേതൃത്വം നൽകിയവരാണ്. ഉന്നത പാർട്ടി നേതാക്കളും അക്രമികൾക്ക് ഒപ്പം ഉണ്ടായിരുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കെ.എസ് രാധാകൃഷ്ണൻ, സെക്രട്ടറിമാരായ എ.നാഗേഷ്, രേണു സുരേഷ് സംസ്ഥാന വക്താക്കളായ അഡ്വ.ടി.പി സിന്ധുമോൾ, കെവിഎസ് ഹരിദാസ്, ജില്ല ജന.സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു, സെക്രട്ടറി വി.കെ ഭസിത്കുമാർ, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം മോഹനൻ, സെക്രട്ടറി മനോജ് മനക്കേക്കര, ബിജെപി എറണാകുളം ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണൻ, യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി ദിനിൽ ദിനേശ്, കുന്നത്ത്‌നാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ.എസ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.
ട്വന്റി ട്വന്റി പ്രവർത്തകരുമായി നിലനിന്ന തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ദീപുവിനെ സിപിഎം ഗുണ്ടകൾ മർദ്ദിച്ചത്. പുറത്തുപറഞ്ഞാൽ തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടിൽ സംഭവം പറഞ്ഞിരുന്നില്ല. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ചോര ഛർദ്ദിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ചികിത്സയിലിരിക്കെയാണ് ദീപു മരണപ്പെടുന്നത്.
Comments