ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു. ദൗത്യത്തിന്റെ ഭാഗമായി മൂന്നാമത്തെ വിമാനം 240 പൗരന്മാരുമായി ഡൽഹിയിലേക്ക് യാത്രതിരിച്ചു. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ഇതുവരെ ആകെ 469 ഇന്ത്യൻ പൗരന്മാരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇതിൽ 219 പേർ ശനിയാഴ്ച വൈകിട്ട് മുംബൈയിലും 250 പേർ ഞായറാഴ്ച അതിരാവിലെ ഡൽഹിയിലും പറന്നിറങ്ങി.
എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ അതിർത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾ പോകരുതെന്ന് കീവിലെ ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. യുക്രെയ്‌നിലെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്ന് പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ എംബസി ഊന്നിപ്പറയുന്നു. നിലവിൽ യുക്രെയ്‌ന് സമീപ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സഹകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ എംബസിയുമായോ ഇന്ത്യൻ ഉദ്യോഗസ്ഥരുമായോ മുൻകൂട്ടി ബന്ധപ്പെടാതെ അതിർത്തികളിൽ എത്തുന്നവരെ രക്ഷപ്പെടുത്തുന്നത് ശ്രമകരമാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
യുക്രെയ്നിലെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ താരതമ്യേന സുരക്ഷിതരാണ്. വെള്ളം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം എന്നിവ ലഭ്യമാണെന്നതിനാൽ അവിടെയുള്ളവർ തൽകാലം അവിടെത്തന്നെ തുടരാൻ ശ്രമിക്കണമെന്നാണ് എംബസിയുടെ നിർദേശം.
Comments