ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് എയർ ഇന്ത്യ ജീവനക്കാർ. ഒഴിപ്പിക്കൽ ദൗത്യത്തിൽ പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ എയർ ട്രാഫിക് കൺട്രോളുകളും പിന്തുണ നൽകിയതായി പൈലറ്റ് കമാൻഡർ അചിന്ത് ഭരദ്വാജ് പറഞ്ഞു. യുക്രെയ്നിൽ നിന്നും വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് എത്തിച്ച എയർ ഇന്ത്യയുടെ എഐ 1942 വിമാനത്തിലെ പൈലറ്റാണ് അചിന്ത്.
24ൽ അധികം ക്രൂ അംഗങ്ങളാണ് എയർ ഇന്ത്യയുടെ വിമാനത്തിൽ ഉണ്ടായിരുന്നത്. കൃത്യസമയത്ത് തന്നെ ഈ ദൗത്യം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അചിന്ത് അറിയിച്ചു. ലണ്ടനിൽ കൊടുങ്കാറ്റിന് നടുവിൽ നിന്നും സുരക്ഷിതമായി വിമാനം ഇറക്കി ലോകമെമ്പാടുമുള്ള വാർത്തകളിൽ ഇടം നേടിയ ആളാണ് അചിന്ത്.
വിദ്യാർത്ഥികളെ നാട്ടിൽ സുരക്ഷിതമായി എത്തിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുന്നതായി ക്യാബിൻ ക്രൂ അംഗം രജനി പോളും അറിയിച്ചു. അതേസമയം യുക്രെയ്നിൽ നിന്നും 250 വിദ്യാർത്ഥികളുമായി രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. ആദ്യ വിമാനം ഇന്നലെ രാത്രി മുംബൈയിൽ എത്തിയിരുന്നു. മൂന്നാമത്തെ വിമാനം ഹംഗറിയുടെ തലസ്ഥാനമായ ബുഡപസ്റ്റിൽ നിന്നാണ്. ഈ വിമാനം ഇന്ന് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെ ബുക്കാറെസ്റ്റ്, ബുഡപാസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുറപ്പെടുന്നത്. യുക്രൈൻ-റൊമാനിയ അതിർത്തിയിലും യുക്രൈൻ-ഹംഗറി അതിർത്തിയിലും എത്തുന്ന പൗരന്മാരെ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ റോഡ് മാർഗ്ഗം യഥാക്രമം ബുക്കാറെസ്റ്റിലേക്കും ബുഡാപെസ്റ്റിലേക്കും എത്തിക്കും. തുടർന്നാണ് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്.
Comments