പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കഴിഞ്ഞ തവണ ഹർജി പരിഗണിച്ച വേളയിൽ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും, സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്‌ക്ക് കൈമാറണമെന്നുമാണ് ഹർജിക്കാരി കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
കേരളത്തിന് പുറത്ത് പ്രതികൾക്ക് സംരക്ഷണം ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെ പിടികൂടുന്നതിൽ പോലീസിന് സംഭവിച്ച വീഴ്ചയും, സർക്കാർ കാട്ടുന്ന അലംഭാവവും ഹർജിയിൽ സൂചിപ്പിക്കുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ പങ്കെടുത്തവരെ കൂടാതെ ഇതിന് കൂട്ട് നിന്നവരെയും എത്രയും വേഗം പിടികൂടി ശിക്ഷിക്കണമെന്നും ഹർജിയിൽ പറയുന്നു.
കേസിൽ ഈ മാസം 11 ന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ആകെ 20 പ്രതികളാണ് കേസിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ ഉൾപ്പെടെ നിലവിൽ അറസ്റ്റ് ചെയ്ത റിമാൻഡിൽ കഴിയുന്ന പത്ത് പേരുടെ കുറ്റപത്രമാണ് സമർപ്പിച്ചത്. സഞ്ജിത്തിനെ രാഷ്‌ട്രീയവിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Comments