ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്തു നിന്നും തിരികെ ഇന്ത്യയിലെത്തിയത് പതിനായിരത്തിലധികം പേർ. യുക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ നിരവധി വിമാനങ്ങളാണ് സർവ്വീസ് നടത്തുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും ആവശ്യമായ സഹായങ്ങളെല്ലാം കേന്ദ്രസർക്കാർ നൽകിവരികയാണ്.
മൂന്ന് വ്യോമസേനാ വിമാനങ്ങളും, യാത്രാ വിമാനങ്ങളും ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഇതുവരെ 10800 ഇന്ത്യക്കാരെ രാജ്യത്ത് സുരക്ഷിതരായി തിരികെയെത്തിച്ചു. രക്ഷാദൗത്യം വേഗത്തിലാക്കുന്നതിനായി കൂടുതൽ വിമാനങ്ങളെ ദൗത്യത്തിന്റെ ഭാഗാമാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
ഖാർകീവ്, സുമി എന്നീ വടക്ക്കിഴക്കൻ മേഖലകളിൽ കുടുങ്ങിക്കിടന്ന ആളുകളെ സുരക്ഷിതരായി മോസ്കോയിൽ എത്തിച്ചിട്ടുണ്ട്. ഇവർക്കായി മോസ്കോയിലേക്ക് ഉടൻ പുറപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വ്യോമസേനയുടെ സി-17 എയർക്രാഫ്റ്റുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതുവരെ 9.7 ടൺ അവശ്യസാധനങ്ങൾ യുക്രെയ്നിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
ശനിയാഴ്ച യുക്രെയ്നിൽ നിന്നും 11 വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി തിരികെയെത്തും. ഈ വിമാനങ്ങളിലായി 2,200 ഇന്ത്യക്കാർ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 10 വിമാനങ്ങൾ ഡൽഹിയിലും , ഒരു വിമാനം മുംബൈയിലുമാകും ആളുകളുമായി എത്തുക.
Comments