പാലക്കാട്:പാലക്കാട് ജില്ലയിൽ അനുദിനം ചൂട് കൂടുന്നു.പകൽ താപനില 41ൽ എത്തി.കഴിഞ്ഞ തവണ മാർച്ച് അവസാന വാരത്തിൽ ഉണ്ടായിരുന്ന ചൂടാണ് ഇത്തവണ തുടക്കത്തിൽ അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ ഏറ്റവും അധികം ചൂട് പാലക്കാടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനൽ ആരംഭത്തിനു മുൻപുതന്നെ സംസ്ഥാനത്ത് ചൂട് വലിയ രീതിയിൽ വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണിതെന്ന് വിദഗ്ധർ പറയുന്നു.
വേനൽക്കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെസംസ്ഥാനത്ത് ചൂട് കനക്കുകയാണ്. പാലക്കാട് മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ആഴ്ച 39 ഡിഗ്രിയാണ് പകൽ താപനില രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ അത് 41 ആയി മാറി. വളരെ വേഗം തന്നെ രണ്ട് ഡിഗ്രി ചൂട് വർധിച്ചു. 2016ൽ രേഖപ്പെടുത്തിയ 41.9 ആണ് ജില്ലയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.
പകൽ കനത്ത ചൂട് ആണെങ്കിലും രാത്രി തണുപ്പും അനുഭവപ്പെടുന്നുണ്ട്. 22 ഡിഗ്രിയാണ് രാത്രികാലങ്ങളിൽ അന്തരീക്ഷതാപനില, വേനൽ മഴ പെയ്യാൻ വൈകിയാൽ ഇത്തവണ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. അതേസമയം ചൂടുകനത്തതോടുകൂടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടങ്ങിയിട്ടുണ്ട്.
Comments