തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തെ പ്രശംസിച്ച് കേരള കോൺഗ്രസ് ബി. നേതൃയോഗം. മലയാളികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ പ്രശംസനാർഹമാണെന്ന് ചെയർമാൻ കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. റഷ്യയ്ക്കെതിരെ പ്രമേയം പാസാക്കിയിട്ട് കാര്യമില്ലെന്നതിനാൽ യുദ്ധം അവസാനിപ്പിക്കാനായി പാർട്ടി പ്രവർത്തകർ പ്രാർത്ഥിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇടതുമുന്നണിക്ക് പിന്തുണ നൽകി കേരള കോൺഗ്രസ് ബി മുന്നോട്ട് പോകും. മന്ത്രി സ്ഥാനം ലക്ഷ്യത്തിലില്ല. നേരത്തെ ഇക്കാര്യം സംബന്ധിച്ച് എൽഡിഎഫിൽ ചർച്ച നടന്നിട്ടുണ്ട്. അധികാര കസേരയല്ല പ്രധാനം. അധികാരം ഇല്ലാതെയും സർക്കാരിനെ പിന്തുണച്ച് നിന്നിട്ടുണ്ടെന്നും ഗണേഷ് പറഞ്ഞു.
നേതൃനിരയിൽ പുതുതലമുറ വന്ന ശേഷം നേതൃസ്ഥാനത്ത് നിന്ന് മാറും. തന്നെ മാറ്റാനൊന്നും സാധിക്കില്ലെന്നും താൻ സ്വയം മാറുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മരണം വരെ നേതാവായി തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേർത്തു.
വൃത്തി കുറവായതിനാലാണ് തലവൂർ ആയൂർവേദ ആശുപത്രിയിൽ പ്രതികരിക്കേണ്ടി വന്നത്. അക്കാര്യത്തിൽ ഡോക്ടർമാർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ പറയാം. മര്യാദയില്ലാത്ത വാക്കുകൾ താൻ പറഞ്ഞിട്ടില്ല. പൊതുമുതൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു.
Comments