മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സ് വിജയം നേടിയ ഇന്ത്യൻ ടീമിന് ഇരട്ടി മധുരം നൽകി ആർ അശ്വിന്റെ നേട്ടം. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മൊഹാലിയിൽ തന്റെ 435-ാം ടെസ്റ്റ് വിക്കറ്റ് നേടി. കപിൽ ദേവിനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി അശ്വിൻ മാറി.
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഇന്ദർജിത് സിംഗ് ബിന്ദ്ര സ്റ്റേഡിയത്തിൽ രണ്ടാം ഇന്നിംഗ്സിലാണ് കപിൽ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റുകളുടെ റെക്കോർഡ് അദ്ദേഹം തകർത്തത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിനിടെ പാത്തും നിസ്സാങ്കയുടെ വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അശ്വിൻ കപിൽദേവുമായി സമനില പിടിച്ചു. ചരിത് അസലങ്കയെ പുറത്താക്കി തന്റെ 435ാം വിക്കറ്റ് സ്വന്തമാക്കി.
അശ്വിൻ തന്റെ 85ാം മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കപിൽ ദേവ് 131 മത്സരങ്ങളിൽ നിന്നാണ് 434 വിക്കറ്റുകൾ കരസ്ഥമാക്കിയത്. ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയ്‌ക്ക് പിന്നിലാണ് ഇപ്പോൾ അശ്വിൻ. കുംബ്ലെ 619 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഇതുവരെ നാല് ഇന്ത്യൻ ബൗളർമാർ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിൽ 400ലധികം വിക്കറ്റുകൾ നേടിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയതിന്റെ പുതിയ റെക്കോർഡ് സ്ഥാപിച്ച് അശ്വിൻ ഹർബജൻ സിങ്ങിനെ മറികടന്നു. ന്യൂസിലൻഡ് ഇതിഹാസം റിച്ചാർഡ് ഹാഡ്ലിയെയും (431) മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ ഒമ്പതാമത്തെ ബൗളറായി.
Comments