ന്യൂഡൽഹി: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാകും ഹർജ്യോത് തിരികെ ഇന്ത്യയിലെത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യൻ ആക്രമണം ആരംഭിച്ച യുക്രെയ്‌നിലെ കീവിൽ നിന്ന് ഫെബ്രുവരി 27ന് സുരക്ഷിത മേഖലയിലേയ്‌ക്ക് കാറിൽ പോകുമ്പോഴാണ് ഹർജ്യോതിന് തോളിൽ വെടിയേറ്റത്. കാലിനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കീവിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായി അധികൃതർ അറിയിച്ചിരുന്നു. നിലവിൽ ഹർജ്യോതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ഡൽഹി ഛത്തർപൂർ സ്വദേശിയാണ് ഹർജ്യോത് സിംഗ്. അക്രമത്തിൽ ഹർജ്യോതിന് പാസ്‌പോർട്ട് അടക്കം നഷ്ടമായിരുന്നു. ഹർജ്യോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേയ്‌ക്ക് ഉടൻ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
Comments