ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള എയർഏഷ്യയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ 4.30ഓടെയാണ് ഡൽഹിയിലെ വിമാനത്താവളത്തിലെത്തിയത്. 160 ഇന്ത്യൻ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നത്.
നാട്ടിൽ തിരികെ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും, കേന്ദ്ര സർക്കാർ വാഗ്ദാനം നൽകിയത് പോലെ എല്ലാ സജ്ജീകരണങ്ങളും ഹംഗറിയിൽ ഒരുക്കിയിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. യുക്രെയ്ൻ കടന്നതിന് ശേഷം അതിർത്തിയിൽ ഇന്ത്യൻ എംബസി നിരന്തരം തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും മടങ്ങി എത്തിയ ഇന്ത്യൻ പൗരന്മാർ പറഞ്ഞു. ഭാരതത്തിന്റെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും, രക്ഷാദൗത്യത്തിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും ഹംഗറിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
അതേസമയം, യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഇതുവരെ 15,920 ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. രക്ഷാദൗത്യത്തിനായി ഇതുവരെ 76 വിമാനങ്ങളും ഉപയോഗിച്ചു.
പോളണ്ട്, സ്ളോവാക്യ, ഹംഗറി, റൊമാനിയ അതിർത്തികളിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്നു. റൊമാനിയയിൽ നിന്നും ഇതുവരെ 6,680 പേരെയും പോളണ്ടിൽ നിന്നും 2,822 പേരെയും ഹംഗറിയിൽ നിന്ന് 53,000വും സ്ലോവാക്യയിൽ നിന്നും 1,118 പേരെയുമാണ് ഒഴിപ്പിക്കാനായത്.
Comments