ഇസ്ലാമാബാദ്: പാകിസ്താൻ നിങ്ങളുടെ അടിമയാണെന്ന് കരുതുന്നുണ്ടോ എന്ന് യൂറോപ്യൻ യൂണിയനോട് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യയുടെ ആക്രമണത്തെ അപലപിച്ച് യുഎൻ പൊതുസഭയിലെ പ്രമേയത്തെ പിന്തുണയ്‌ക്കാൻ പാകിസ്താനോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് 22 നയതന്ത്ര തലവന്മാർ കത്തും അയച്ചു. പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം.
ഇമ്രാൻ ഖാന്റെ വാക്കുകൾ ഇങ്ങനെ ‘ നിങ്ങൾ ഞങ്ങളെ കുറിച്ച് എന്താണ് വിചാരിച്ചിരിക്കുന്നത്? പാകിസ്താൻ നിങ്ങളുടെ അടിമയാണെന്നാണോ? നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ചെയ്യണമെന്നുണ്ടോ? ഇത്തരമൊരു കത്ത് നിങ്ങൾ ഇന്ത്യയ്‌ക്ക് അയച്ചോ? ഇന്ത്യയും റഷ്യയ്‌ക്കെതിരായ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണല്ലോ. ഇതിന് മുൻപ് അഫ്ഗാനിലെ പാശ്ചാത്യ നാറ്റോ സഖ്യത്തെ പിന്തുണച്ചതിലൂടെ ഒരുപാട് ദുരിതം അനുഭവിച്ച ചരിത്രമുണ്ട്. അന്ന് നന്ദിയ്‌ക്ക് പകരം വിമർശനങ്ങളാണ് ലഭിച്ചത്’ ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താൻ എല്ലാ രാജ്യങ്ങളുമായും സഹൃദത്തിലാണെന്നും ഒരു ചേരിയിലേക്കും ഇല്ലാതെ നിഷ്പക്ഷമായി തുടരുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. എല്ലാവരുമായും ഒരുമിച്ച് പ്രവർത്തിച്ച് യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. യുക്രെയ്‌നിൽ പ്രത്യേക സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അനുമതി നൽകിയപ്പോഴുള്ള ഇമ്രാൻ ഖാന്റെ മോസ്‌കോ സന്ദർശനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിൽ നിന്നും പാകിസ്താൻ വിട്ടുനിന്നത്.
Comments