കീവ്: യുക്രെയ്‌നിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ കരളലിയിപ്പിക്കുന്ന നിരവധി രംഗങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ദശലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാരാണ് അഭയാർത്ഥികളായി മറ്റ് നാടുകളിലേക്ക് പോകുന്നത്. ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും യാത്ര പറഞ്ഞ് യുദ്ധത്തിനായി യുക്രെയ്‌നിൽ തന്നെ തുടരുന്ന യുവാക്കളുടേത് അടക്കം ധാരാളം വാർത്തകൾ നമ്മൾ ദിവസവും കാണാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വൈറലായിക്കൊണ്ടിരിക്കുന്നത്. യുക്രെയ്‌നിൽ നിന്നും അതിർത്തി കടന്ന് സ്ലൊവാക്യയിൽ എത്തിയ 11 വയസ്സുള്ള ഒരു കുട്ടിയെ കുറിച്ചുള്ള വാർത്തയാണിത്. 1000 കിലോമീറ്റര്‍ ദൂരം തനിച്ച് സഞ്ചരിച്ചാണ് കുട്ടി അതിര്‍ത്തിയിലേക്കെത്തിയത്. സ്ലൊവാക്യൻ പോലീസ് തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചത്.
‘ഒറ്റയ്‌ക്കാണ് ഈ 11 വയസ്സുകാരൻ അതിർത്തി കടന്നെത്തിയത്. ഒരു ബാക്ക് പാക്കും പാസ്‌പോർട്ടും മാത്രമാണ് അവന്റെ കൈവശം ഉണ്ടായിരുന്നത്. കൈത്തണ്ടയിൽ ഒരു ഫോൺ നമ്പറും എഴുതിയിട്ടുണ്ടായിരുന്നു. യുക്രെയ്‌നിലെ സപ്പോരിഷ്യൽ നിന്നാണ് കുട്ടി സ്ലൊവാക്യയിലേക്ക് എത്തുന്നത്. ഏറ്റവും മികച്ച വസ്ത്രങ്ങളാണ് അവൻ ധരിച്ചിരുന്നത്. അവന്റെ മാതാപിതാക്കൾ യുക്രെയ്‌നിൽ തന്നെ തുടരുകയാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് മാതാപിതാക്കൾ അവനെ അതിർത്തി കടത്തി ഇവിടേക്ക് വിട്ടത്. തീർത്തും ഒറ്റയ്‌ക്കാണ് ഈ കുട്ടി ഇവിടെ വരെ എത്തിയത്’ സ്ലൊവാക്യൻ പോലീസിന്റെ കുറിപ്പിൽ പറയുന്നു.
അതിർത്തി കടന്നെത്തിയ കുട്ടിയ്‌ക്ക് പോലീസ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയ ശേഷം സുരക്ഷിത യാത്രയ്‌ക്ക് വേണ്ടുന്ന സൗകര്യങ്ങളും ചെയ്ത് നൽകി. ‘ഈ കുട്ടിയാണ് യഥാർത്ഥ ഹീറോ. അവന്റെ ചിരിയും, ഭയമില്ലാത്ത മുഖവും, നിശ്ചയദാർഢ്യവുമെല്ലാം പ്രചോദനമാണെന്നും’ പോലീസിന്റെ കുറിപ്പിൽ പറയുന്നു. അതിർത്തി കടന്നെത്തിയ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് വേണ്ടിയാണ് നമ്പർ കൈത്തണ്ടയിലെഴുതി സൂക്ഷിച്ചതെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Comments