കൊച്ചി: ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായി ദാസൻ. അഭിഭാഷകരായ രാമൻ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസിൽ പോയി കണ്ടുവെന്ന് ദാസൻ പറഞ്ഞു. പോലീസ് ചോദിച്ചാൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതൽ ഒന്നും പറയരുതെന്ന് അഭിഭാഷകർ തന്നെ വിലക്കിയെന്നും ദാസൻ മൊഴി നൽകി.
ദിലീപിന്റെ സഹോദരൻ അനൂപാണ് രാമൻപിള്ളയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പോലീസ് ദാസനെ അന്വേഷിക്കുന്നുവെന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരൻ അനൂപ് താനുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് അടിയന്തിരമായി കൊച്ചിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് വിവരങ്ങളെക്കുറിച്ച് ആരായുകയും ശേഷം ദിലീപിന്റെ അഭിഭാഷകരുടെ ഓഫീസിലേക്ക് പോകുകയുമായിരുന്നു. തുടർന്നാണ് അറിയാവുന്ന വിവരങ്ങൾ പോലീസിനോട് പറയുന്നതിൽ വിലക്കിയതെന്ന് ദാസൻ വ്യക്തമാക്കി. പൾസർ പുറത്തിറങ്ങിയാൽ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പറഞ്ഞതായി കേട്ടിരുന്നുവെന്നും ദാസൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ഇതിനിടെ വാർത്താ സമ്മേളനം നടത്താൻ പോകുകയാണെന്ന് ബാലചന്ദ്രകുമാർ അറിയിച്ചിരുന്നതായി ദാസൻ മൊഴി നൽകി. വാട്‌സാപ്പ് കോൾ വഴിയാണ് ദാസനോട് അറിയിച്ചത്. ഇക്കാര്യം ദിലീപിനെ അറിയിക്കണമെന്ന് ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. എന്നാൽ താനവടെ ഇപ്പോൾ ജോലിക്ക് നിൽക്കുന്നില്ലെന്ന് ബാലചന്ദ്രകുമാറിനെ അറിയിക്കുകയാണ് ചെയ്തതെന്ന് ദാസൻ പറഞ്ഞു. 2017 മുതൽ 2020 വരെയാണ് ദാസൻ ദിലീപിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നത്. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലുമാണ് ക്രൈംബ്രാഞ്ച് ദാസന്റെ മൊഴി രേഖപ്പെടുത്തിയത്.
Comments