മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്വേഷ ഭാഷാനയത്തിൽ താൽക്കാലിക മാറ്റം വരുത്തി മെറ്റ പ്ലാറ്റ്‌ഫോമുകൾ. ഇതോടെ റഷ്യയ്‌ക്കും റഷ്യൻ സൈനികർക്കുമെതിരെ സംസാരിക്കുന്ന പോസ്റ്റുകൾക്ക് നേരെ ‘ കണ്ണടയ്‌ക്കാൻ’ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹ മാദ്ധ്യമങ്ങൾ തീരുമാനിച്ചു.
റഷ്യ, യുക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിൽ പുടിനെതിരെയും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെക്കെതിരെയും കടുത്ത വിമർശനമുന്നയിക്കുന്ന പോസ്റ്റുകൾ വന്നിരുന്നു. ഇരുവരുടെയും മരണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെറ്റയുടെ നിലവിലെ വിദ്വേഷ ഭാഷാനയമനുസരിച്ച് ഇത് അനുവദിക്കാൻ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് നയത്തിൽ താൽക്കാലിക മാറ്റം വരുത്തിയതായി മെറ്റ അധികൃതർ വ്യക്തമാക്കിയത്. തൽഫലമായി വിദ്വേഷ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്‌ക്കുകയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും.
അതേസമയം റഷ്യയിലെ സാധാരണക്കാർക്കെതിരെ ഉയർത്തുന്ന കൊലവിളി പ്രസംഗങ്ങളും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും ഇപ്പോഴും അനുവദിക്കുന്നതല്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്‌നിൽ റഷ്യ നടത്തുന്നത് അധിനവേശമാണെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു നയം മാറ്റം പ്രാവർത്തികമാക്കിയതെന്ന് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു.















