ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക വാദ്രയും സോണിയ ഗാന്ധിയും സ്ഥാനം ഒഴിഞ്ഞേക്കും. ഇവർ രാജി സന്നദ്ധത ഉടൻ അറിയിച്ചേക്കുമെന്നാണ് സൂചന. പ്രിയങ്ക വാദ്ര എഐസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്‌ക്കുമെന്നും സൂചനയുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുന്നുണ്ട്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുക. പ്രവർത്തക സമിയിൽ 51 അംഗങ്ങളാണുള്ളത്. ഇവരെല്ലാവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ പരാജയത്തിന്റെ കാരണങ്ങൾ യോഗത്തിൽ വിശദീകരിക്കും.
പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കം യോഗത്തിൽ ചർച്ചയാകും. ചർച്ചയ്‌ക്ക് ശേഷം രാജിസന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംബന്ധിച്ച് ഡൽഹിയിൽ നിർണ്ണായ ചർച്ചകൾ നടക്കുകയാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വലിയ രീതിയിലെ വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ സെപ്തംബറിൽ നടത്താനിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Comments