തിരുവനന്തപുരം: മരച്ചീനിയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുമെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയും. മദ്യമുണ്ടാക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകാൻ വേറെ നിയമനിർമ്മാണത്തിന്റെ ആവശ്യമില്ല. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുന്നതായി ഇന്നലെ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഫലപ്രദമായി നടപ്പാക്കാനായാൽ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകും. മരച്ചീനികൃഷി വളരെ വലിയ രീതിയിൽ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പഴവർഗ്ഗങ്ങളും മറ്റ് കാർഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോൾ ഉൾപ്പടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികൾ തുടങ്ങുമെന്നാണ് ഇന്നലെ ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. ഇതിൽ ആദ്യഘട്ടത്തിലാണ് മരച്ചീനിയിൽ നിന്ന് എഥനോൾ നിർമിക്കാൻ ഗവേഷണം നടത്തുന്നത്. മൂല്യ വർധിത കാർഷിക ദൗത്യം എന്ന പേരിൽ പ്രത്യേക പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടൻ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികൾ പൂർത്തിയാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു കിലോ മരച്ചീനിയിൽ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തിൽ നിന്ന് ഈ സാങ്കേതികവിദ്യക്ക് പേറ്റൻറ് കിട്ടിയിട്ടുണ്ട്. ആശുപത്രികളിലേക്ക് അടക്കം സ്പിരിറ്റ് ആവശ്യവുമുണ്ട്. 18 മുതൽ 22 ലക്ഷം വരെ മരച്ചീനിക്കർഷകർ കേരളത്തിലുണ്ടെന്നാണ് കണക്ക്. 6.97 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ മരച്ചീനി കൃഷി ചെയ്യുന്നു. ഒരു ഹെക്ടറിൽ 8000 മൂട് മരച്ചീനി നടാം. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ 35 മുതൽ 45 ടൺ വരെ വിള ലഭിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
Comments