ന്യൂഡൽഹി : ദി കശ്മീരി ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സംവിധായകൻ വിവേക് അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിർമ്മാതാവ് അഭിഷേക് അഗർവാൾ എന്നിവരാണ് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തുടർന്ന് പ്രധാനമന്ത്രി ചിത്രത്തെ അഭിനന്ദിച്ചുവെന്ന് അഭിഷേക് അഗർവാൾ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം പറയുന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നിലെയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ മോദിയെ കാണാൻ എത്തിയത്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിലൂടെ ഇവരുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അഭിഷേക് അഗർവാളും ചിത്രം ഷെയർ ചെയ്തു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് അഗർവാൾ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണ് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നത്. ഒരു സിനിമ നിർമ്മിച്ചതിൽ തങ്ങൾ ഇതുവരെ ഇത്രയം അഭിമാനിച്ചിട്ടില്ല എന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.
ഭാരതത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ യാഥാർത്ഥ്യം സിനിമയിലൂടെ അവതരിപ്പിക്കാൻ അഭിഷേക് അഗർവാൾ കാണിച്ച ധൈര്യം അഭിനന്ദിനാർഹമാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്ത് വരുന്ന മാറ്റത്തിന്റെ തെളിവായിരുന്നു അമേരിക്കയിലെ ചിത്രത്തിന്റെ പ്രദർശനമെന്നും അദ്ദേഹം കുറിച്ചു.
റിലീസ് ആയി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 3.55 കോടി രൂപ നേടി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
Comments