വിവക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കേരളത്തിലെ കൂടുതൽ തീയേറ്ററുകളിലേക്ക് പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന് ആവശ്യക്കാരും കാഴ്‌ച്ചക്കാരും ഏറിയതോടെയാണ് തീരുമാനം.
കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ കേരളത്തിൽ ആകെ രണ്ട് തീയേറ്ററുകളിൽ മാത്രമേ പ്രദർശനം ഉണ്ടായിരുന്നുള്ളൂ. കൊച്ചി ലുലുവിലെ പിവിആറിൽ രണ്ട് ഷോയും കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഒരു ഷോയുമാണ് ഉണ്ടായിരുന്നത്. പിന്നാലെ കൂടുതൽ ഷോകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവും ഉയർന്നു.
തുടർന്ന് രണ്ട് ജില്ലകളിൽ കൂടി ചിത്രം പ്രദർശനത്തിന് എത്തുകയാണ്. തൃശൂർ ശോഭാ മാളിലെ ഇനോക്‌സ് തീയേറ്ററിലും തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് സിനിമാസിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടത്തിയ ക്രൂരതകൾ സിനിമയിൽ തുറന്നുകാട്ടുന്നുണ്ട്. അതിനാൽ പലയിടത്തും ഡ്രിഗ്രേഡിങ്ങും ചിത്രത്തിന് നേരിടേണ്ടി വന്നു.
മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.
Comments