ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്‌ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ വിജയത്തെക്കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
‘സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി ഫെബ്രുവരി 24ന് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു. ധാരാളം വെല്ലുവിളികളാണ് ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ അവയെല്ലാം മറികടന്ന്, ഇന്ത്യക്കാരെ തിരികെ ഭാരതമണ്ണിലേയ്‌ക്ക് എത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു’ എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു.
വ്യോമാക്രമണവും, ഷെല്ലാക്രമണവും ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ നടക്കുന്ന സമയത്താണ് ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാക്കിയത്. യുക്രെയ്‌നിൽ യുദ്ധം വിതച്ച നാശങ്ങൾക്കിടയിലൂടെയും, 26 ലക്ഷം അഭയാർത്ഥികളാൽ അടഞ്ഞുകിടക്കുന്ന അതിർത്തി ചെക്ക്‌പോസ്റ്റിലൂടെയുമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാദൗത്യം ആരംഭിച്ചതിന് ശേഷം എല്ലാ ദിവസവും നടത്തിയ അവലോകന യോഗങ്ങളിൽ പ്രധാനമന്ത്രി തന്നെ അധ്യക്ഷത വഹിച്ചു എന്നത് ഓപ്പറേഷൻ ഗംഗയുടെ മറ്റൊരു പ്രത്യേകതയാണ്. ഓപ്പറേഷൻ ഗംഗയിൽ സർക്കാരിന്റെ മുഴുവൻ സമയ ഇടപെടലുമുണ്ടായിരുന്നു. എല്ലാ ദിവസവും 24 മണിക്കൂറും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവർത്തന സജ്ജമായിരുന്നുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.
സിവിൽ ഏവിയേഷൻ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അന്താരാഷ്‌ട്ര ദുരുന്ത നിവാരണ സേന, ഇന്ത്യൻ എയർഫോഴ്‌സ്, സ്വകാര്യ എയർലൈൻസ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിൽ നിന്നും, സംഘടനകളിൽ നിന്നും ഓപ്പറേഷൻ ഗംഗയ്‌ക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
Comments