മോസ്‌കോ: റഷ്യയിൽ വാർത്ത വായിക്കുന്നതിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി രംഗത്തു വന്ന ചാനൽ ജീവനക്കാരിയെ കാണാതായതായി റിപ്പോർട്ട്. മരിയ ഒവ്‌സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. സംഭവത്തിൽ ദുരൂഹയുണ്ടെന്നും ഇത് മറനീക്കി പുറത്തുകൊണ്ട് വരണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. മരിയ ഒവ്‌സ്യനിക്കോവയെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി അടക്കമുള്ളവർ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്.
റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനൽ വൺ എന്ന വാർത്താ ചാനലിലാണ് പ്രതിഷേധം നടന്നത്. സായാഹ്ന വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് യുദ്ധവിരുദ്ധ പോസ്റ്ററുമായി ജീവനക്കാരി എത്തിയത്. പിന്നാലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മരിയയ്‌ക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഓഡിവി-ഇൻഫോ അറിയിച്ചു. അറസ്റ്റിന് പിന്നാലെ നിരവധി പേർ മരിയയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും തന്നെ ലഭിച്ചില്ല.
ലൈവായി വാർത്ത വായിക്കുന്നതിന് ഇടയിലാണ് പിറകിലൂടെയെത്തിയ മരിയ പ്രതിഷേധം നടത്തിയത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാർക്കും ഇവരെ തടയാനായില്ല. മരിയ പ്രതിഷേധവുമായി എത്തിയ ഉടനെ തന്നെ ലൈവ് സ്ട്രീമിങ് നിർത്തിയിരുന്നു. ‘യുദ്ധം വേണ്ട, യുദ്ധം നിർത്തൂ, ഇവർ കൃത്യമായ അജണ്ടയോടെ പറയുന്ന കള്ളങ്ങൾ നിങ്ങൾ വിശ്വസിക്കരുത്. റഷ്യക്കാർ യുദ്ധത്തിന് എതിരാണ്’ എന്നിങ്ങനെയാണ് യുവതി ഉയർത്തിയ ബാനറിൽ കുറിച്ചിരിക്കുന്നത്.
Comments