ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും. ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് അസനി ചുഴലിക്കാറ്റായി മാറുക. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്തുള്ള ന്യൂനമർദ്ദം ശനിയാഴ്ച രാവിലെയോടെ കിഴക്ക്-വടക്കുകിഴക്ക് ദിശയിൽ നീങ്ങും. തുടർന്ന് ഈ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിനും മദ്ധ്യേ തുടരും. പിന്നീട് വടക്കോട്ട് നീങ്ങി ഞായറാഴ്ചയോടെ ശക്തിയാർജ്ജിക്കും. മാർച്ച് 21ന് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് മാർച്ച് 22ന് രാവിലെയോടെ ബംഗ്ലാദേശ്-വടക്ക് മ്യാൻമർ തീരത്ത് എത്താൻ സാദ്ധ്യതയുണ്ട്. നിലവിൽ കടൽ പ്രക്ഷുബ്ദമാണ്. എന്നാൽ നാളെയോടെ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ കടലിൽ പോകുന്നത് നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കടലിൽ പോകുന്നത് നിർത്തിവയ്‌ക്കാനും ഐഎംഡി നിർദ്ദേശം നൽകി.
Comments