ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി. ഇതിനോടകം 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ സഹായിച്ചുവെന്ന് തിരുമൂർത്തി അറിയിച്ചു. ഐക്യരാഷ്‌ട്രസഭയിൽ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം വെടിനിർത്തൽ പ്രഖ്യാപിക്കുകയും നയതന്ത്രത്തിലൂടെ അല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളോടും ഇന്ത്യയ്‌ക്ക് ഒരേ സമീപനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിതരുടെ മാനുഷിക ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ഇന്ത്യ പ്രാഥമിക പരിഗണന നൽകിയത്. ഇത് രാഷ്‌ട്രീയ വത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രെയ്ൻ രക്ഷാദൗത്യത്തിൽ മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിലാണ് രാജ്യം പ്രവർത്തിച്ചത്. യുക്രെയ്‌നിലേക്ക് മാർച്ച് ഒന്ന് വരെ 90 ടണ്ണിൽ അധികം അവശ്യ സാധനങ്ങൾ കയറ്റി അയച്ചിട്ടുണ്ട്. മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ളവയാണ് കയറ്റി അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെയുള്ളവർക്ക് എന്താണ് ആവശ്യമെന്ന് മനസിലാക്കി കയറ്റുമതി തുടരുമെന്നും തിരുമൂർത്തി വ്യക്തമാക്കി.
ഫെബ്രുവരി 24നാണ് യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിക്കുന്നത്. ഫെബ്രുവരി 26 മുതൽ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ കുടുങ്ങിയ എല്ലാവരേയും ജന്മനാട്ടിൽ തിരികെ എത്തിയ്‌ക്കുകയായിരുന്നു. ഇനിയും 50 ഓളം വിദ്യാർത്ഥികൾ യുക്രെയ്‌നിലുണ്ട്. അതിൽ 30ഓളം പേർ സ്വന്തം താത്പര്യത്തിൽ നിൽക്കുന്നവരാണ്. 20ഓളം പേർ തിരികെ മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരേയും ഉടൻ മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
Comments