ന്യൂഡൽഹി: സിൽവർ ലൈൻ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കെതിരെ നടക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധം അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകൾക്കെതിരെയുള്ള ബലപ്രയോഗം ഒരിക്കലും അനുവദിക്കില്ലെന്ന് ഗവർണർ പറഞ്ഞു. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മാത്രമല്ല ആർക്കെതിരേയും അതിക്രമം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ വിശ്വാസമുണ്ടെന്നും, വിഷയത്തിൽ തന്റെ നിലപാട് സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം സംസ്ഥാന വ്യാപകമായി സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കല്ലായിയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ചിലയിലടത്ത് സ്ഥാപിച്ച സർവേ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു.
കല്ലിടാൻ എത്തിയത് മുൻകൂട്ടി അറിയിക്കാതെ ആണെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് സുരക്ഷയോടെയാണ് കല്ലിടൽ നടക്കുന്നത്. സർവേ കല്ല് സ്ഥാപിക്കുന്നതിന് ചുറ്റും പോലീസ് വട്ടം കൂടി നിന്ന് സുരക്ഷ ഒരുക്കി. കല്ല് ഉറപ്പിക്കുന്നത് വരെ പോലീസ് കാവൽ തുടർന്നു. ഉദ്യോഗസ്ഥർ പോയ ശേഷം നാട്ടുകാർ അത് പിഴുത് കളയുകയും പോലീസ് അത് വീണ്ടും സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പടെ പ്രതിഷേധിക്കുകയാണ്.
Comments