തൃശ്ശൂർ: മാടപ്പള്ളിയിലെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി മെട്രോമാൻ ഇ.ശ്രീധരൻ. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ കണ്ടത് മുഖ്യമന്ത്രിയുടെ മർക്കട മുഷ്ടിയാണെന്ന് മെട്രോമാൻ തുറന്നടിച്ചു. ദൃഢനിശ്ചയം നല്ലതാണെന്നും, മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
സ്ത്രീകളെയും, കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും, അതിന് വേണ്ടി അവരെ സംരക്ഷിക്കേണ്ട പോലീസിനെ തന്നെ ഉപയോഗിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. കെ-റെയിൽ വിഷയത്തിൽ ഒരു സാമൂഹിക ആഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ അതിന്റെ പേരിൽ കല്ലിടൽ എന്തിനാണ്. ദുരുദ്ദേശത്തോടെയാണ് പിണറായി സർക്കാർ കല്ലിടലുമായി മുന്നോട്ട് പോകുന്നത്. ഇത് ഭൂമി കയ്യേറാനുള്ള നടപടിയാണ്. കോടതി അലക്ഷ്യ നടപടിയാണിതെന്നും മെട്രോമാൻ പറഞ്ഞു.
കൂടാതെ, അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യമല്ലെന്നും, കെ-റെയിൽ അതിർത്തി മതിലുകൾ കേരളത്തെ പിളർക്കുമെന്നും അദ്ദേഹം പറഞ്ഞു. മതിലുകൾ നദികളുടെ നീരോഴുക്ക് കുറയ്‌ക്കും. 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതി. എന്നാൽ പണം ലഭിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതും സംബന്ധിച്ച വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയ്‌ക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല കൂടാതെ പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
Comments