അഗർത്തല: ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ഉനകോട്ടി ജില്ലയുടെ ആസ്ഥാനമായ കൈലാഷഹറിലാണ് വിമാനത്താവളം ഉയരുന്നത്. വിമാനത്താവള നിർമ്മാണത്തിനാവശ്യമായ പണം കേന്ദ്രസർക്കാർ ഉടൻ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 500 മുതൽ 600 കോടി രൂപവരെ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി ബിപ്ലവ് കുമാർ ദേബ്. അറിയിച്ചു.
ഉനകൊട്ടി ജില്ലയിലെ ജനങ്ങൾ വിമാനത്താവളം വേണമെന്ന ആവശ്യം ഏറെ നാളായി മുന്നോട്ട് വെയ്‌ക്കുന്നുണ്ട്. ഈ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിലെ ജനങ്ങളുടെ ഏറെ നാൾ നീണ്ട ആഗ്രഹം കേന്ദ്രസർക്കാർ നിറവേറ്റുകയാണെന്നും ബിപ്ലവ് കുമാർ പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയാണ് വിമാനത്താവള നിർമ്മാണത്തിന്റെ കാര്യം ത്രിപുര സർക്കാർ വെളിപ്പെടുത്തിയത്. ഇന്നലെയായിരുന്നു ത്രിപുരയിലെ ബജറ്റ് അവതരണം.
ജനകേന്ദ്രീകൃത ബജറ്റാണ് ത്രിപുര സർക്കാരിന്റേതെന്നാണ് ബിപ്ലവ് കുമാർ പറഞ്ഞത്. സംസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് ആവശ്യമായ എല്ലാ മേഖലകളേയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ വർമ്മ അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ത്രിപുര എന്ന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
Comments