ഭുബനേശ്വർ: ഹോക്കിയിൽ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ ഹോക്കി പ്രോലീഗിൽ രണ്ടാം പോരാട്ടത്തിന്. സ്‌പെയിനെതിരെ ജയിച്ചും തോറ്റും മുന്നേറിയ ഇന്ത്യയുടെ അടുത്ത രണ്ടു മത്സരം അർജ്ജന്റീനയ്‌ക്കെതിരെ. നാളേയും മറ്റന്നാളുമാണ് ഒഡീഷയിലെ ടർഫ് കോർട്ടിൽ മത്സരം അരങ്ങേറുന്നത്. അർജ്ജന്റീനയെ ഇന്ത്യ കഴിഞ്ഞ ഒളിമ്പിക്‌സിൽ തോൽപ്പിച്ചിരുന്നു. കലിംഗ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ വർഷം ഇന്ത്യയുടെ സുവർണ്ണകാലമായിരുന്നുവെന്ന് ഇന്ത്യൻ നായകൻ അമിത് രോഹിദാസ് പറഞ്ഞു. 42 വർഷത്തെ നിരാശയാണ് ഒളിമ്പിക്‌സിലെ മെഡൽ നേട്ടം ഇല്ലാതാക്കിയത്. സ്‌പെയിനെതിരെ ഇത്തവണ ആദ്യ മത്സരം 5-4ന് ജയിച്ചെങ്കിലും രണ്ടാം പോരാട്ടം 3-5ന് അടിയറ വയ്‌ക്കേണ്ടി വന്നിരുന്നു. അർജ്ജന്റീനയ്‌ക്കെതിരെ മികച്ച പോരാട്ടം പുറത്തെടുക്കുമെന്നാണ് ഉപനായകനായ മൻദീപ് സിംഗ് ഉറപ്പുനൽകുന്നത്. ജയവും തോൽ വിയും മത്സരങ്ങളുടെ ഭാഗമാണ്. അർജ്ജന്റീനയുമായി മുമ്പും മത്സരിച്ചിട്ടുള്ളതിനാൽ മികച്ച മത്സരം തന്നെ പുറത്തെടുക്കുമെന്നും മൻദീപ് പറഞ്ഞു.
നിലവിൽ ലോക ആറാംനമ്പർ സ്ഥാനത്താണ് അർജ്ജന്റീന. പ്രോലീഗിൽ ഇതുവരെ മൂന്ന് വിജയം നേടിയാണ് നീലപ്പട ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. ബെൽജിയത്തിനെതിരെ ഒരു മത്സരം ജയിച്ച അവർ ഇംഗ്ലണ്ടിനെ 2-0ന് തോൽപ്പിച്ചാണ് വരുന്നത്. മാത്തിയാസ് റേയാണ് ടീമിനെ നയിക്കുന്നത്.
Comments