തിരുവനന്തപുരം : വിതുരയിലെ ആദിവാസി കുടുംബങ്ങൾക്ക് ശൗചാലങ്ങൾ നിർമ്മിച്ച് നൽകി ബിജെപി നേതാവ് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ എന്ന ജീവകാരുണ്യ സംഘടനയുടെയും ‘അമ്മു കെയർ’ എന്ന സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിലാണ് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയത്. അഹാന കൃഷ്ണ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
വിതുരയിലെ വലിയകാലാ സെറ്റിൽമെന്റിലെ ഒമ്പത് വീടുകൾക്കാണ് ശൗചാലയങ്ങൾ നിർമിച്ച് നൽകിയത്. മാർച്ച് 15ന് ശൗചാലയങ്ങൾ ഒമ്പത് കുടുംബങ്ങൾക്കും കൈമാറി. വലിയകാലാ ആദിവാസി സെറ്റിൽമെന്റിലെ 32 കുടുംബങ്ങൾ 20 ൽ അധികം വർഷമായി ശൗചാലയം ഇല്ലാതെ കഷ്ടപ്പെടുകയായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി എന്നും അവർക്ക് കാട്ടിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു.
അതിരാവിലെ കാട്ടിലേക്ക് പോകുന്നവർ കാട്ടുപന്നികളുടെയും മ്ലാവിന്റെയും ആക്രമണത്തിന് ഇരയായി. ഇതോടെ ഇവർക്ക് വീടിനോട് ചേർന്ന് ശൗചാലയം വേണമെന്നുള്ള ആവശ്യം ഉയർന്നു. ഇത് പത്രവാർത്തകളിൽ നിന്നും അറിഞ്ഞ വനപാലകനായ വിനോദ് കുമാർ അഹാദിഷികയുടെ അംഗങ്ങളെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഇവർ സ്ഥലം സന്ദർശിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി, ഒമ്പത് കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഇവർക്ക് അടിയന്തരമായി ശൗചാലയങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു. വളരെയധികം സന്തോഷമുണ്ടെന്നും ഇത്തരം സഹായങ്ങൾ ചെയ്യാൻ നാം മുൻകൈ എടുക്കണമെന്നും അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Comments