ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊല പോലുള്ള ക്രൂരതകൾക്ക് ബ്രിട്ടൻ മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് എംപി. 1919 ൽ അമൃത്സറിൽ നടന്ന കൂട്ടക്കൊല പോലുള്ള അധിനിവേശ ക്രൂരതകൾക്ക് ബ്രിട്ടൻ ഇന്ത്യയോട് മാപ്പ് പറയണമെന്നാണ് സ്‌കോട്ടിഷ് നാഷ്ണൽ പാർട്ടി എംപി സ്റ്റീവൻ ബോണർ ആവശ്യപ്പെട്ടത്.
നാം കേട്ടത് പോലെ കോമൺവെൽത്ത് അതിവേഗം വളരുന്ന രാഷ്‌ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഭാഷ,സംസ്‌കാരം,മൂല്യങ്ങൾ,പരസ്പര ബഹുമാനം എന്നിവയിൽ ശക്തമായ ബന്ധമുണ്ട്.കോമൺവെൽത്ത് രാജ്യങ്ങൾ ഇപ്പോഴും ഔദ്യോഗിക ക്ഷമാപണത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. സമാധാനപരമായ പ്രതിഷേധത്തിനിടെ ബ്രിട്ടീഷ് സൈന്യം ആയിരക്കണക്കിന് നിരപരാധികളും നിരായുധരുമായ പുരുഷൻന്മാരേയും സ്ത്രീകളേയും കുട്ടികളേയും വെടിവെച്ചുകൊന്നു. 100 വർഷങ്ങൾക്ക് ശേഷം കൂട്ടക്കൊല നടന്നതായി ബ്രിട്ടൻ സമ്മതിച്ചു. ഈ സർക്കാർ ഇന്ത്യയോടും അമൃത്സറിലെ ജനങ്ങളോടും ഔപചാരിക മാപ്പപേക്ഷ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ജാലിയൻവാലാബാഗ് കൂട്ടക്കാെലയുടെ ശതാബ്ദി വർഷമായ 2019 ഏപ്രിലിൽ അന്നത്തെ യുകെ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ കൂട്ടക്കൊലയെ കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇത് ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിലെ ലജ്ജാകരമായ മുറിവ് എന്നും നമ്മുടെ മുൻകാല ചരിത്രത്തിന്റെ വേദനാജനകമായ ഉദാഹരണം എന്നുമാണ് വിശേഷിപ്പിച്ചത്. ഇന്ത്യയ്‌ക്കൊപ്പമെന്നും സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നുമാണ് അന്നവർ പറഞ്ഞത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല.ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ചുറ്റിലും മതിൽ കെട്ടിയിട്ടുള്ള തുറസായ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്.
സംഭവ സ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറും സംഘവും ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബ്രിട്ടീഷ് വെടിവെപ്പിൽ മരിച്ചു വീണു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 379 പേർ കൂട്ടക്കൊലയിൽ മരണമടയുകയും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 1500-ലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നും ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്.
Comments