സ്വന്തം വളയൂരി വിറ്റ് ലാപ്‌ടോപ്പ് വാങ്ങിയ ദേവിയെന്ന വീട്ടമ്മ. അഭ്യസ്തവിദ്യയായിട്ടും തന്റെ കഴിവുകൾ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന പലരുടേയും പ്രതീകം. ഡോ. ചന്ദ്രവദന ആർ സംവിധാനം ചെയ്ത ദ ഐഡന്റിറ്റി വെബ് ഫിലിം ചർച്ചയാകുന്നു. സ്വന്തം കുടുംബത്തിൽ തന്നെ ബഹുമാനത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ഒരു വീട്ടമ്മയുടെ പോരാട്ടമാണ് വെബ് ഫിലിം ചൂണ്ടിക്കാട്ടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയായിരുന്നു വെബ് ഫിലിമിന്റെ റിലീസ്. അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് 8ന് റിലീസ് ചെയ്ത വെബ് ഫിലിം ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാണ്.
38 മിനിറ്റ് ദൈർഘ്യമുള്ള ദി ഐഡന്റിറ്റിയിലെ പ്രധാന കഥാപാത്രമാണ് ദേവി. ദേവി എന്ന കഥാപാത്രം സമൂഹത്തിലുള്ള ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ്. നമ്മുടെ സമൂഹത്തിൽ തന്നെ നിരവധി തവണ വായിച്ചതോ കേട്ടതോ കണ്ടതോ ആയ ഒരു കഥയാണ് ദ ഐഡന്റിറ്റിയിൽ പറയുന്നതെന്ന് സംവിധായിക ഡോ. ചന്ദ്രവദന പറയുന്നു. ഇതിനോടകം നിരവധി പേരാണ് ഹ്രസ്വചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
ശാരീരികമോ വൈകാരികമോ ലൈംഗികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾ അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. വിവിധ കാരണങ്ങളാൽ ഈ ബുദ്ധിമുട്ടുകളോടൊപ്പം ജീവിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ സ്ത്രീകൾ ആഗ്രഹിച്ചാൽ ഒരു മാറ്റമുണ്ടാകുമെന്ന സന്ദേശമാണ് വെബ് ഫിലിം മുന്നോട്ട് വെയ്‌ക്കുന്നത്. പ്രയാണയുടെ ആദ്യ ചലച്ചിത്ര നിർമ്മാണ സംരംഭമാണ് ഐഡന്റിറ്റി.
ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളും ആദ്യമായി അഭിനയിക്കുന്നവരാണ്. പ്രധാന ജോഡികളായ ദേവിയും ഭർത്താവും യഥാർത്ഥ ദമ്പതികളാണ്. രശ്മി കുറുപ്പ് ഗോപികൃഷ്ണ എം. ചന്ദ്ര, മൈഥിലി, ഗാഥ ജി കൃഷ്ണ, അനയ് എസ് മേനോൻ, ശ്രുതി വിപിൻ, ആർജെ ജുവൽ, ബിബീഷ് ബാലൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഗാനരചയിതാവും സംഗീത സംവിധാനവും സംഗീത വർമ്മയാണ്. ലിതിൻ പോളും വിവേക് എംഡിയുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.
Comments