ബംഗളൂരു: ഹിജാബ് വിവാധത്തിൽ സർക്കാർ അനുകൂല വിധി വന്നതിന് പിന്നാലെ കോളേജിൽ വരാൻ വിസമ്മതിച്ചിരിക്കുകയാണ് ഹർജിക്കാരായ പെൺകുട്ടികൾ. വിധിയിൽ പ്രതിഷേധിച്ച് ആൺകുട്ടികൾ അടക്കം 231 പേർ കോളേജിൽ പരീക്ഷ എഴുതിയില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മതമാണ് പ്രധാനമെന്നും ഹിജാബ് ഇല്ലാതെ കോളേജിലേക്ക് ഇല്ലെന്നുമാണ് വിദ്യാർത്ഥികളുടെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപഠന കേന്ദ്രങ്ങളല്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഇത്തരത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഹൈക്കോടതി വിധി ലംഘിച്ച് കോളേജിൽ എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പിയു കോളേജ് ഡപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കിയിരുന്നു. തുടർന്ന് പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ വിസമ്മതിക്കുകയായിരുന്നു. ഇന്നലെ നടന്ന കന്നട പരീക്ഷ വിദ്യാർത്ഥികൾ എഴുതിയില്ല. ഹർജിക്കാരായ മുസ്ലീം വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി കോളേജിലെ മുസ്ലീം ആൺകുട്ടികളും പരീക്ഷയിൽ നിന്നും വിട്ടു നിന്നു.
കർണാടക സർക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധിയിൽ അപ്പീലുമായി ഹർജ്ജിക്കാരായ മുസ്ലീം വിദ്യാർത്ഥികളിൽ ഒരാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments