ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധവുമായി സ്വന്തം പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്. ഇമ്രാൻ ഖാൻ പ്രധിനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെയ്‌ക്കണം എന്നതാണ് ഇവരുടെ ആവശ്യം. പാർട്ടിയിൽ നിന്ന് തന്നെ മറ്റൊരു നേതാവ് പ്രധാനമന്ത്രി ആകണമെന്ന് പാർട്ടി സ്ഥാപകൻ നജീബ് ഹറൂൺ പറഞ്ഞു.
ഇമ്രാൻ ഖാൻ രാജിവെച്ച് പുറത്ത് പോകണം. ഈ സാഹചര്യം മറികടക്കാനും മുന്നോട്ട് പോകാനും മറ്റൊരു പരിഹാരമില്ല. തെഹരീക് ഇ ഇൻസാഫിൽ നിന്ന് തന്നെ ഒരു നേതാവ് പ്രധാനമന്ത്രി ആയി അധികാരമേൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് ഇനിയും ഈ പ്രതിസന്ധിയിലൂടെ തുടരാനാകില്ല. ഇമ്രാൻ ഖാൻ തന്റെ പിടിവാശി ഉപേക്ഷിച്ച് പാർട്ടിക്കുള്ളിൽ നിന്ന് മറ്റാരെയെങ്കിലും പ്രധാനമന്ത്രിയാക്കണമെന്ന് നജീബ് പറഞ്ഞു. നജീബ് ഹറൂൺ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം ഇമ്രാൻ ഖാനാണ് 1996 ൽ തെഹരീക് ഇ ഇൻസാഫ് സ്ഥാപിച്ചത്. എന്നാൽ പാർട്ടിയുടെ സഹസ്ഥാപകർ തന്നെ പുറത്ത് പോകാൻ ആവശ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുളളത്.
അതേസമയം തെഹരീക് ഇ ഇൻസാഫ്(പിടിഐ)ലെ 24ഓളം എംപിമാർ ഇമ്രാനുള്ള പിന്തുണ പിൻവലിച്ചു. അവിശ്വാസപ്രമേയത്തിൽ ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവർ പരസ്യമായി അറിയിച്ചു. ഘകടകക്ഷികൾ തന്നെ കൈവിട്ടാൽ ഇമ്രാൻ ഖാന് അവിശ്വാസ പ്രമേയം മറികടക്കാനാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിപക്ഷ കക്ഷികളായ പിഎംഎൽ നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തെ പിന്തുണയ്‌ക്കുന്നത്. ഇമ്രാനെ പിന്തുണയ്‌ക്കുന്ന എംക്യുഎം-പി, പിഎംഎൽ-ക്യൂ എന്നീ കക്ഷികൾ ഇമ്രാനില്ലാത്ത സർക്കാർ എന്ന ഒത്തുതീർപ്പ് നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്.
Comments