തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുകയും, മറ്റെന്നാളോടെ ചുഴലിക്കാറ്റായി മാറുകയും ചെയ്യുന്നതാണ് മഴയ്‌ക്ക് കാരണം. അതേസമയം ശക്തമായ മഴ ലഭിക്കുമെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
നിലവിൽ തെക്കൻ ആൻഡാമാൻ കടലിൽ ശക്തിയേറിയ ന്യുനമർദ്ദമായി മാറി
വടക്ക് ദിശയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം നാളെ രാവിലെയോടെ ആൻഡമാൻ & നിക്കോബാർ ദ്വീപുകൾക്കു സമീപംവെച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറും. തുടർന്ന് ശക്തിപ്രാപിച്ച് മറ്റെന്നാളോടെ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്ന സാഹചര്യത്തിൽ കാറ്റിന്റെ പ്രഭാവം അനുഭവപ്പെടാൻ സാദ്ധ്യതയുള്ള മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങളുണ്ട്.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments