പനാജി: ഐഎസ്എല്ലിലെ കന്നിക്കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്‌സിയും ഇന്ന് നേർക്കുനേർ. ഗോവയിലെ ഫറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് പോരാട്ടം. ബ്ലാസ്‌റ്റേഴ്‌സ് തന്നെ കപ്പടിക്കുമോ എന്ന ആകാംഷയിലാണ് കേരളക്കര.
ഹൈദരാബാദിന് കന്നി ഫൈനലാണെങ്കിൽ മറുപക്ഷത്ത് കേരളത്തിന് ഇത് മൂന്നാമൂഴമാണ്. 2014ലെ ആദ്യ സീസണിലും 2016ലും ഫൈനലിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയിരുന്നു. ജംഷഡ്പൂരിനെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ വരുന്നത്. എടികെ-മോഹൻ ബാഗിനെ തകർത്തുക്കൊണ്ട് ഹൈദരാബാദും.
ലീഗ് ഘട്ടത്തിൽ ഹൈദരാഹാദ് പോയിന്റ് പട്ടികയിൽ രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് നാലാമതുമാണ് ഫിനിഷ് ചെയ്തത്. ഈ സീസണിൽ ബ്‌ളാസ്റ്റേഴ്‌സും ഹൈദരാബാദും രണ്ട് തവണ ഏറ്റുമുട്ടി. ജനുവരിയിൽ ബ്‌ളാസ്റ്റേഴ്‌സ് 1-0ത്തിന് ജയിച്ചപ്പോൾ ഫെബ്രുവരിയിൽ ഹൈദരാബാദ് 2-1ന് തിരിച്ചടിച്ചു.
അസുഖ ബാധിതനായ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ താരം ആഡ്രിയാൻ ലൂണ ഫൈനലിൽ കളിച്ചേക്കില്ല. സെമി രണ്ടാം പാതത്തിൽ പരിക്കുമൂലം ഇറങ്ങാതിരുന്ന മലയാളി താരം സഹൽ അബ്ദുസമദും ഫൈനലിൽ കളിക്കാനിറങ്ങില്ലെന്നാണ് സൂചന.
Comments