നാഗർകോവിൽ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്ന ഡിടിപി സെന്റർ ഉടമ പിടിയിൽ. നാഗർകോവിൽ കരിങ്കാട് ആപ്പിക്കാട് നടുക്കാട്ടുവിള സ്വദേശി പ്രഭുവാണ്(34) പിടിയിലായത്. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഒപ്പുകളോടു കൂടിയ സർട്ടിഫിക്കറ്റുകളാണ് ഇയാൾ തയ്യാറാക്കി നൽകിയിരുന്നത്.
കീഴ്‌ക്കുളം ബി. റവന്യൂ വില്ലേജ് ഓഫീസിലെത്തിയ വിഴുന്തയപാലം സ്വദേശി സ്വന്തം സ്ഥലം സബ് ഡിവിഷൻ ചെയ്യാൻ വില്ലേജ് ഓഫീസർ രജിന് പരാതി നൽകിയിരുന്നു. അതിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് വില്ലേജ് ഓഫീസറുടെ ഒപ്പ് വ്യാജമാണോയെന്ന സംശയമുണ്ടായത്.
തുടർന്ന് വീടിന്റെ പട്ടയം ആരാണ് പോക്കുവരവ് ചെയ്തതെന്ന് വിഴുന്തയപാലം സ്വദേശിയോട് തിരക്കി. പോക്കുവരവ് ചെയ്യുന്നത് പ്രഭുവാണെന്ന് മനസിലായതോടെ വില്ലേജ് ഓഫീസർ രജിൻ പ്രതിയുടെ കടയിൽ പരിശോധന നടത്തുകയായിരുന്നു.
ബാങ്ക് ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവയ്‌ക്കാവശ്യമായിട്ടുള്ള സർട്ടിഫിക്കറ്റുകൾ പണം വാങ്ങി വ്യാജമായി നിർമ്മിച്ച് ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും പതിപ്പിച്ച് നൽകി ആവശ്യക്കാരിൽ നിന്ന് പണം തട്ടുന്നതാണ് പ്രതിയുടെ തട്ടിപ്പ് രീതി.ഇയാളുടെ കൈയിൽ നിന്ന് ഇന്ത്യൻ എംബസിയുടെ റബർ സ്റ്റാമ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
Comments