ബംഗളൂരു : യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം രാജ്യത്ത് എത്തിച്ചത്. ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഏറ്റുവാങ്ങി.
എയർ ഇന്ത്യ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മൃതദേഹത്തിൽ മുഖ്യമന്ത്രിയും മറ്റ് അധികൃതരും അന്തിമോപചാരം അർപ്പിച്ചു. നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്‌ക്കും ബൊമ്മെ നന്ദി പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. ഷെല്ലാക്രമണത്തിൽ അദ്ദേഹം മരിച്ചത് തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ഒന്നിനാണ് ഭക്ഷണം വാങ്ങാൻ റെസ്റ്റോറന്റിന് മുൻപിൽ കാത്ത് നിൽക്കുന്നതിനിടെ ഷെല്ലാക്രമണത്തിൽ നവീൻ ശേഖരപ്പ കൊല്ലപ്പെട്ടത്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു 21കാരനായ നവീൻ.
Comments