മാഡ്രിഡ്: എൽ ക്ലാസികോയിൽ ബാഴ്‌സലോണയ്‌ക്ക് മികച്ച ജയം. റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. തോറ്റെങ്കിലും ലാ ലീഗയിൽ 12 പോയിന്റുകൾക്ക് മുന്നിലാണ് റയൽ.
ഇനി സീസണിൽ ലീഗിൽ 9 മത്സരങ്ങളാണ് അവശേഷിക്കുന്നത്. റയലിന് പിന്നാലെ സെവിയ രണ്ടാം സ്ഥാനത്ത് 57 പോയിൻറുമായി നിലയുറപ്പിച്ചിട്ടുണ്ട്. ബാഴ്‌സയ്‌ക്ക് 28 മത്സരങ്ങളിലായി 15 ജയവും 9 സമനിലയും 4 തോൽവിയുമടക്കം 54 പോയിന്റുകളാണുള്ളത്.
മത്സരം തികച്ചും ഏകപക്ഷിയായിട്ടാണ് അവസാനിച്ചത്. സാന്റിയാഗോ ബെർണാബ്യൂ സ്‌റ്റേഡിയത്തിൽ റയലിന് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഔബാമായംഗ് കളം നിറഞ്ഞ മത്സരത്തിൽ നാലിൽ മൂന്ന് ഗോളുകൾ പിറന്നതിൽ രണ്ട് ഗോളുകൾ താരം നേടിയപ്പോൾ മൂന്നാം ഗോളിനും താരം വഴിവെച്ചു. 29-ാം മിനിറ്റിലും 51-ാം മിനിറ്റിലുമാണ് ഔബാമ റയലിന്റെ വലകുലുക്കിയത്. 39-ാം മിനിറ്റിൽ റൊണാൾഡ് അരൗജോയും ഫെറാൻ ടോറസ് 47-ാം മിനിറ്റിലും ഗോളുകൾ നേടി.















