ബംഗളൂരു: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളെ അവരുടെ മെഡിക്കൽ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായിക്കുമെന്ന് കർണാടക സർക്കാർ. യുക്രെയ്‌നിൽ നിന്നും കർണാടകയിലേക്ക് 700ഓളം വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സർക്കാർ സഹായിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്തെ 60 മെഡിക്കൽ കോളേജുകളിൽ ഇതിനായി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളെ ഔദ്യോഗികമായി കോളേജിൽ ലയിപ്പിക്കില്ലെന്നും യുക്രെയ്ൻ വിഷയത്തിൽ പരിഹാരം കാണുന്നത് വരെ പഠനവും പരിശീലനവും തുടരാൻ അനുവദിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികളുമായി മന്ത്രി ഇന്ന് കൂടികാഴ്‌ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇവരുടെ ആശങ്കകൾക്ക് വിരാമമിട്ട് ഇക്കാര്യം അറിയിച്ചത്.
കോളേജുകളിൽ പഠന സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഇതിനായി പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ, രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് സർവകലാശാലയിലെ വൈസ് ചാൻസലർ, രജിസ്ട്രാർ, ഡയറക്ടർമാർ, ചില മെഡിക്കൽ കോളജുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സുധാകർ അറിയിച്ചു. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും രാജ്യത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായം പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments