ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും പ്രമേയമാക്കിയ ദി കശ്മീർ ഫയൽസ് എന്ന ചിത്രം പുറത്തുവന്നതോടെ നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള വലിയ വിമർശനം നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു കശ്മീർ താഴ്‌വരയിൽ നിന്നും പണ്ഡിറ്റുകൾ പലായനം ചെയ്തതെന്നായിരുന്നു ഫറൂഖ് അബ്ദുള്ള നേരിട്ട വിമർശനം. ഇത് തെളിയിക്കുന്ന രേഖകളും മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി.
‘കശ്മീരി പണ്ഡിറ്റുകൾക്കായി എന്റെ ഹൃദയത്തിൽ നിന്നൊഴുകുന്നത് രക്തമാണ്. ഞാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രാജ്യത്തെവിടെ വെച്ച് വേണമെങ്കിലും എന്നെ തൂക്കിലേറ്റിക്കോളൂ.. ‘ ഫറൂഖ് അബ്ദുള്ള പറഞ്ഞു. വിചാരണ നേരിടാൻ താൻ തയ്യാറാണ്. പക്ഷേ ഉത്തരവാദികളല്ലാത്തവരെ കുറ്റപ്പെടുത്തുന്നത് നിർത്തണം. സത്യസന്ധരായ അന്വേഷണ സമിതി വന്നാൽ സത്യം പുറത്തുവരും. അപ്പോൾ ആരാണ് കുറ്റക്കാരെന്ന് തിരിച്ചറിയാനാകും. ഫറൂഖ് അബ്ദുള്ള തെറ്റുകാരനാണെങ്കിൽ തൂക്കിലേറ്റപ്പെടാൻ തയ്യാറാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് രൂക്ഷമായി വിമർശിച്ചു. ചിത്രം പ്രൊപ്പഗണ്ട പ്രചരിപ്പിക്കുകയാണെന്നും ഒരു സമുദായത്തിനെതിരെ വിദ്വേഷം പടർത്താൻ പ്രേരിപ്പിക്കുന്നതാണെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു. നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷനായ ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചിരുന്നത്. 1997ൽ നിയമസഭ പാസാക്കിയ ജമ്മുകശ്മീർ മൈഗ്രന്റ് ഇമ്മൂവബിൾ പ്രോപ്പർട്ടി ആക്ടിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കൂടാതെ ഫറൂഖ് അബ്ദുളള രണ്ടാം തവണയും മുഖ്യമന്ത്രിയായ സമയത്ത് കശ്മീർ താഴ്വര സാക്ഷ്യം വഹിച്ചത് ഒരു കൂട്ടക്കൊലയ്‌ക്കാണെന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ വെളിപ്പെടുത്തുന്നു.
Comments