കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ ശക്തമായ ജനരോഷം കനത്തതോടെ കോഴിക്കോട് ജില്ലയിൽ കെ റെയിൽ സർവേ കല്ലിടൽ താത്കാലികമായി നിർത്തിയതായി അധികൃതർ. പ്രതിഷേധം ഭയന്ന് ജില്ലയിൽ ഒരിടത്തും കല്ലിടൽ നടപടികൾ ഉണ്ടായില്ല.
നാല് ദിവസമായി തുടരുന്ന സംഘർഷ സാഹചര്യം പരിഗണിച്ചാണ് കല്ലിടൽ നിർത്തി വയ്‌ക്കാൻ തീരുമാനിച്ചത്. പ്രതിഷേധത്തെ വകവയ്‌ക്കാതെ ബലമായി സർവ്വേ നടത്തുന്നത് വ്യാപകമായ രോഷത്തിന് വഴിവച്ചിരുന്നു . സർവ്വേക്കല്ലുകൾ കൂട്ടമായി പിഴുതു മാറ്റിയതോടെ സർവ്വേയ്‌ക്ക് ആവശ്യമായ പുരോഗതി നേടാൻ കഴിഞ്ഞില്ലെന്നാണ് കെറെയിൽ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കല്ലിടൽ താത്കാലികമായി നിർത്തി വച്ചെങ്കിലും മറ്റു സർവേ നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നുണ്ട്.
കെ റെയിൽ വിരുദ്ധ സമരവുമായി വിവിധ കക്ഷികളും സജീവമാണ്. കോഴിക്കോട് കല്ലായി മേഖലയിൽ ഇന്നലെയും കല്ലിടലിനെതിരെ ജനകീയ പ്രതിരോധം തുടർന്നു. കെറെയിൽ അധികൃതർ കുഴിച്ചിട്ട സർവ്വേകല്ലുകൾ നാട്ടുകാർ പിഴുതെടുത്ത് കല്ലായിപ്പുഴയിലെറിഞ്ഞു. കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാർ സംഘടിച്ചെത്തി. ഉദ്യോഗസ്ഥരെ നാട്ടുകാർ ചോദ്യം ചെയ്തതോടെ പോലീസുമായി വാക്കേറ്റമുണ്ടായി. ബിജെപി, യുഡിഎഫ് നേതാക്കൾ കല്ലിടൽ തടയുന്നതിന് നേതൃത്വം നൽകി.
Comments