തിരുവനന്തപുരം: കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവർത്തിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മേൽ തോന്നക്കൽ കണ്ണരങ്കോണം കൈത്തറ വീട്ടിൽ ദീപുവാണ് പിടിയിലായത്. പോലീസിനെ കബളിപ്പിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്.
2018 ൽ കഞ്ചാവ് മാഫിയയ്‌ക്കെതിരെ ജാഗ്രത സമിതി രൂപീകരിച്ചതിന് നേതൃത്വം നൽകിയ തെറ്റിച്ചിറ,ലാൽഭാഗ് മനോജ് ഭവനിൽ മുകേഷിനെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ദീപു കഴിഞ്ഞ നാലു വർഷമായി പോലീസിന്റെ കണ്ണു വെട്ടിച്ച് ഗുജറാത്തിലും കർണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു.
രണ്ട് വർഷം മുൻപാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്.തുടർന്ന് മലപ്പുറത്ത് നിന്നും വിവാഹവും കഴിച്ചു. പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.
പ്രത്യേക അന്വേഷണ സംഘത്തിന് പ്രതി മതം മാറി മലപ്പുറത്ത് ഒളിച്ച് താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് ആഴ്ചകൾ നീണ്ടു നിന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
Comments