ബംഗളുരു: ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രപരിസരത്ത് അന്യമതസ്ഥർക്ക് കച്ചവടസ്റ്റാളുകൾ ലേലം ചെയ്യുന്നത് വിലക്കി കർണാടകയിലെ ഒരു ക്ഷേത്രം. പുത്തൂർ ജില്ലയിലെ മഹാലിംഗേശ്വര ക്ഷേത്രമാണ് വാർഷിക ഉത്സവത്തിന് ഹിന്ദുവിഭാഗത്തിലുള്ളവർക്ക് മാത്രം സ്റ്റാളുകൾ അനുവദിച്ചാൽ മതിയെന്ന് തീരുമാനിക്കുന്നത്. ഏപ്രിൽ 10 മുതൽ 20 വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. ഈ സമയത്ത് ക്ഷേത്രപരിസരത്ത് ഹിന്ദുക്കൾക്ക് മാത്രമേ കടകൾ സ്ഥാപിക്കാൻ അനുവാദമുള്ളു.
ഒരു ദേശീയമാദ്ധ്യമത്തിലാണ് ക്ഷേത്രം ഭരണസമിതി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. സമാനമായ രീതിയിൽ ശിവമോഗയിലെ കോട്ടെ മാരികാംബ ക്ഷേത്രവും, ഉഡുപ്പിയിലെ ഹോസ മാരിഗുഡി ക്ഷേത്രവും തീരുമാനം എടുത്തിരുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഹിന്ദു വിഭാഗത്തിലുള്ളവർക്ക് മാത്രമേ സ്റ്റാളുകൾ അനുവദിക്കൂ എന്നായിരുന്നു തീരുമാനം. ഇന്നലെയാണ് ശിവമോഗയിലെ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത്. അഞ്ച് ദിവസത്തെ ഉത്സവത്തിൽ ഹിന്ദു കടയുടമകളെ മാത്രമേ അനുവദിക്കാവൂ എന്ന് ഹിന്ദു സംഘടനകൾ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
ശിവമോഗയിൽ ഹിന്ദു ആക്ടിവിസ്റ്റായ ഹർഷ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശിവമോഗയിലെയും ഉഡുപ്പിയിലെയും ക്ഷേത്രങ്ങൾക്ക് പിന്നാലെയാണ് പുത്തൂരിലെ മഹാലിംഗേശ്വര ക്ഷേത്രവും ഈ മാതൃക പിന്തുടർന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന ജോത്രാവതി ഉത്സവത്തിൽ ഹിന്ദു കച്ചവടക്കാരെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂവെന്ന് ക്ഷേത്ര ഭരണസമിതിയുടെ അറിയിപ്പിൽ പറയുന്നു.
Comments