തിരുവനന്തപുരം: 28, 29 തിയതികളിൽ നടക്കാനിരിക്കുന്ന ദേശീയപണിമുടക്കിൽ കേരള എൻജിഒ സംഘ് പങ്കെടുക്കില്ല. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പണിമുടക്കെന്നും ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനസർക്കാർ ജിവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടർ ഇല്ലാതാക്കുന്നതിനെ കുറിച്ചും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ചും പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക വർഷാവസാനം നടത്തുന്ന സമരം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. പദ്ധതി നിർവഹണം നടപ്പാക്കാൻ ഉദ്യോഗസ്ഥന് സാധിക്കാതെ വരും. അതിനു മുന്നോടിയായാണ് ജീവനക്കാരെ ആക്ഷേപിച്ച് സർക്കാർ പ്രതിനിധികൾ രംഗത്ത് വരുന്നത്.
മുഴുവൻ സർക്കാർ ജീവനക്കാരും സമരത്തിൽ നിന്നും പിൻമാറണമെന്നും ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണമെന്നും എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എൻ.രമേശ്, ജനറൽ സെക്രട്ടറി എ.പ്രകാശ് എന്നിവർ പറഞ്ഞു.
Comments