കൊൽക്കത്ത: ബംഗാളിൽ കഴിഞ്ഞ ദിവസം തൃണമൂൽ ഗുണ്ടകൾ തമ്മിലുള്ള സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട രാംപൂർഹട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സന്ദർശനം നടത്തി. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് മിന്നൽ സന്ദർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംഘർഷത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു.ഇതിന് പിന്നാലെയാണ് രാംപൂരിൽ മമത നേരിട്ടെത്തിയത്.
കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സന്ദർശനത്തിന് ശേഷം മമത ബാനർജി പറഞ്ഞു മരിച്ചവരുടെ കുടംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കൊലപാതകങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മമത ആരോപിച്ചു. ബംഗാളിൽ ഇതുപോലെ ഒരു ആക്രമം സംഭവിക്കുമെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അമ്മമാരും കുട്ടികളും കൊല്ലപ്പെട്ടു, കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു ഇത് തന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചിരിക്കുകയാണെന്ന് മമത പറഞ്ഞു. കഴിഞ്ഞ ദിവസം തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെ ന്യായീകരിച്ചാണ് മമത രംഗത്തെത്തിയത്. ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നതാണെന്നും സർവ്വസാധാരണവുമാണെന്നായിരുന്നു അവർ പറഞ്ഞത്.
തിങ്കളാഴ്ച രാത്രിയാണ് ബീർഭും ജില്ലയിലെ രാംപൂർഹട്ടിൽ ആക്രമണം നടന്നത്. അക്രമികൾ അർദ്ധരാത്രി എത്തി പ്രദേശത്തെ 12 ഓളം വീടുകൾക്ക് തീവെയ്ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. തൃണമൂൽ അക്രമികൾ ചേരി തിരിഞ്ഞ് ആക്രമിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Comments