കൊച്ചി : ശക്തമായ ജനരോക്ഷത്തിനിടയിലും കെ-റെയിൽ പദ്ധതിയുമായി മുൻപോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം. ദീപികയിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ച് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്. അധികാരവും ശക്തിയും ഉപയോഗിച്ച് കെ റെയിൽ സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്ന് മാർ ജോസഫ് പെരുംതോട്ടം വ്യക്തമാക്കി.
കെ-റെയിലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്. ഇരകളെ സന്ദർശിച്ചാൽ അതിനെ സർക്കാർ രാഷ്‌ട്രീയവൽക്കരിക്കുന്നു . ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്. മത സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു.
ജനങ്ങൾക്ക് വേണ്ടി ഇടപെടുന്നതിനെ വിമോചന സമരമെന്ന് സർക്കാർ പരിഹസിക്കുകയാണ്. രാഷ്‌ട്രീയ വികാരം ഊതി പെരുപ്പിച്ച് രാഷ്‌ട്രീയ കലഹത്തിനുള്ള വേദി ആക്കരുത്. സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലാത്തത് മുൻ അനുഭവങ്ങൾ ഉള്ളതിനാലാണ് പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്. ബലപ്രയോഗത്തിലൂടെയല്ല മറിച്ച് പ്രശ്‌നം സർക്കാർ സംയമനത്തോടേ കൈകാര്യം ചെയ്യണമെന്നും മാർ ജോസഫ് പെരുംതോട്ടം ആവശ്യപ്പെട്ടു.
Comments