തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. ഇത് സംബന്ധിച്ച് വിനായകൻ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ വിനായകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കൊള്ളേണ്ടവർക്ക് കൊണ്ടു എന്നാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് കാരണമായി വിനായകൻ പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് രഞ്ജിത്ത്.
‘ഇവൻ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നായിരുന്നു. ഇവൻ എന്നെ ഉദ്ദേശിച്ചാണെങ്കിൽ ആ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകൻ കുറേയധികം ശ്രമിക്കേണ്ടി വരും. അതിനീ ജന്മം മതിയാകില്ല’ രഞ്ജിത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഭാവന പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രമാണ് വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ദിലീപിനെ ജയിലിൽ പോയി കണ്ട സംഭവം വിവാദമായതോടെ പ്രതികരണവുമായി രഞ്ജിത്ത് എത്തിയിരുന്നു. തികച്ചും യാദൃശ്ചികമായി ഒരു യാത്രക്കിടെയാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. നടൻ സുരേഷ് കൃഷ്ണ അദ്ദേഹത്തെ കാണാൻ ജയിലിൽ കയറിയപ്പോൾ താനും ഒപ്പം കയറിയതാണ്. ദിലീപുമായി തനിക്ക് അടുത്ത ബന്ധമില്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
Comments