ലക്‌നൗ: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങ് പൂർത്തിയായതിന് പിന്നാലെയാണ് മന്ത്രിമാരുടെ ആദ്യ യോഗം വിളിച്ചത്. ഇന്ന് വൈകുന്നേരം ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം 52 അംഗ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. യോഗി സർക്കാരിലെ 32 പേർ പുതുമുഖങ്ങളാണ്. രണ്ട് ഉപ മുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് മന്ത്രിസഭ. കേശവ് പ്രസാദ് മൗര്യയേയും ബ്രജേഷ് പഥകിനേയുമാണ് ഉപമുഖ്യമന്ത്രിമാരായി തിരഞ്ഞെടുത്തത്.
‘തിരഞ്ഞെടുപ്പിലെ വിജയം സൂചിപ്പിക്കുന്നത് ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് ലഭിച്ചു എന്നതാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതാകും ഞങ്ങളുടെ അടുത്ത ചുമതല’ എന്ന് പുതുതായി ചുമതലയേറ്റ മന്ത്രി ജിതിൻ പ്രസാദ് പറഞ്ഞു. യുപിയെ ഒന്നാം നമ്പർ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ബിജെപി സർക്കാർ വീണ്ടും ആരംഭിക്കുമെന്നും ജിതിൻ പ്രസാദ് മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് വ്യക്തമാക്കി.
സ്ത്രീകളുടെ സുരക്ഷയ്‌ക്കും ഉന്നമനത്തിനും വേണ്ടി സർക്കാർ പ്രവർത്തിക്കുമെന്ന് ബേബി റാണി മൗര്യ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സത്രീകൾക്ക് നീതി ലഭിക്കുമെന്നും അവർ ഈ സർക്കാരിന് കീഴിൽ സുരക്ഷിതരായിരിക്കുമെന്നാണ് റാണി മൗര്യ പ്രതികരിച്ചത്. ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാർക്കും മുൻ മുഖ്യമന്ത്രിമാർക്കും പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു.
Comments